ബംഗളൂരു: കർണാടകയിലെ ഹാസനിൽ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ശരത് (27) എന്ന യുവാവാണ് പങ്കാളി അനുഷ (20) യെ കൊലപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയായതിനാൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ശരത് അനുഷയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്താനായി ശരത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.